മരയയോന്ത് : അരുന്ധതിമധുമേഘ
സൂര്യനുനേരെ നാവു നീട്ടി
വെയിൽ നക്കിക്കുടിച്ച മരയോന്തിന്
ചുവപ്പു നിറമായി
മുക്രയിട്ടു തല കുടഞ്ഞ് കാളയും
സൂര്യനുനേരെ മുഖമുയർത്തി
പുല്ലുവീട് പുകഞ്ഞു പുകഞ്ഞ്
ആകാശത്തിലെ മേഘങ്ങൾക്ക്
ചാരനിറം വന്നു
പുല്ല് പെയ്ത് പുര പെയ്ത്
നിൻ്റെ മുടിയിഴകൾ പെയ്ത്
പൊങ്ങിയ ഈയലുകൾ
നാട്ടിയ നെടുംതൂണിൽ
ചിതലുകൾ മെനഞ്ഞ
മൺപ്രതിമകൾക്ക് നിൻ്റെ
ഛായയുണ്ടായി
അടുക്ക പൊളിച്ചു കുഴിച്ച
കുഴിയിൽ നീയും
വരണ്ട കാറ്റിൻ്റെ കണ്ണിലെ ഉപ്പുനീര്
എന്നെയും കരിച്ചു
മരയോന്ത്, പിന്നെയും
പച്ചില നക്കി നിറം മാറി.
Comments
Post a Comment