നീതിയ്ക്കായ് : അരുന്ധതിമധുമേഘ
കാറ്റ് ചുഴറ്റി കലിമഴ തുള്ളി
കാലം പെയ്യുന്നു
നേരം കെട്ട് നെറിവുടയുമ്പോൾ
വെള്ളിടി വെട്ടുന്നു
ഞെരിച്ചുടയ്ക്കും പെണ്ണുടലിൽ
ചുടുചോര ചുവക്കുമ്പോൾ
തീരാനോവുകൾ നെഞ്ചിനുള്ളിൽ
തിരകളുയർത്തുന്നു
പിറന്നുവീഴും പെൺകുഞ്ഞുങ്ങൾ
പൂമ്പാറ്റകൾ പോലെ
പറയുന്നുയരും മുമ്പേ തന്നെ
ചിറകുകളരിയുമ്പോൾ
നരഭോജികളുടെ പല്ലുകളിനിയും
കടിച്ചു കീറാതെ
ആൺകോയ്മകളുടെ തലകളുടയ്ക്കും
പകച്ചു നിൽക്കാതെ
ചതച്ചരച്ച് കെട്ടിത്തൂക്കി
ജീവനെടുക്കുമ്പോൾ
നീതിദേവത മിഴികളടച്ച്
മറഞ്ഞിരിക്കുമ്പോൾ
നീതിയ്ക്കായി മുറുകിയ മനസ്സും
ഉറച്ച കാലടിയും
അടിപതറില്ല മടക്കമില്ല
നീതി ലഭിക്കാതെ
Comments
Post a Comment